Tuesday 3 January 2017

മതിലില്‍ പ്രാര്‍ത്ഥന എഴുതി വക്കുന്ന മാര്‍പ്പാപ്പമാര്‍

മതം എന്നത് വിശ്വാസം [ആശ്വാസം] മാത്രമാണ്! ആചാരങ്ങളും, അനുഷ്ട്ടാനങ്ങളും, കഥകളും, ഐതിഹ്യങ്ങളും കൂട്ടിചേര്‍ത്ത് ഉണ്ടാക്കിയ ഒരു സാമ്പാര്‍. ഓരോ കാലത്തെയും വിശ്വാസികളുടെ രുചി ഭേതങ്ങള്‍ അനുസരിച്ച് അതില്‍ മാറ്റങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുമെങ്കിലും, അതില്‍ എന്തും ചേരും. എന്ത് കുറഞ്ഞാലും,കൂടിയാലും, ആകര്‍ഷണീയമായ 'നിറവും മണവും': അത് മാത്രമാണ് പ്രധാനം.
ഏറ്റവും നല്ല മണം ഉണ്ടാക്കി,നല്ല കളര്‍ ചേര്‍ത്ത് ആളെ കൂട്ടാന്‍ ഉണ്ടാക്കുന്ന, അതുപോലുള്ള ഒന്നാണ് ഇതും. യഹൂദരുടെ പുണ്യ സ്ഥലമായ ജറുസലേം ദേവാലയത്തിലെ പടിഞ്ഞാറേ മതിലില്‍, ദൈവം അറിയാന്‍ പ്രാര്‍ത്ഥന എഴുതി വയ്ക്കുന്ന മൂന്ന് മാര്‍പ്പാപ്പമാര്‍! ഓരോ വര്‍ഷവും പത്ത് ലക്ഷത്തില്‍പരം പ്രാര്‍ഥനകള്‍ എഴുതി വയ്ക്കപെടുന്നു എന്ന് കണക്കാക്കുന്നു. ഓണ്‍ലൈന്‍ വഴിയും പ്രാര്‍ഥനകള്‍ അയക്കാവുന്നതാണ്. ഇങ്ങനെ പ്രാര്‍ഥനകള്‍ കൂടികഴിയുമ്പോള്‍ അതെല്ലാം മാലിന്യം പോലെ എടുത്ത് കൂട്ടിയിട്ട് കത്തിച്ചു കളയും!
പഴയ നിയമത്തില്‍ ദൈവം മനുഷ്യരുമായി സംസാരിക്കുന്നത് മലമുകളില്‍ വച്ചായിരുന്നു. അന്ന് ദൈവത്തിന് ആരും ദേവാലയം പണിതിട്ടിലല്ലയിരുന്നു. ഏകദേശം BCE 832 ല്‍ സോളമനായിരുന്നു ലോകത്തിലെ ആദ്യ ദേവാലയം പണികഴിപ്പിച്ചത്. ആ ദേവാലയം BCE 586ല്‍ ബാബിലോണിയന്‍ ചക്രവര്‍ത്തി പിടിച്ചെടുത്ത് നശിപ്പിച്ചു എന്ന് ഐതിഹ്യം.
ഹേരോദ് രാജാവ് [Herod the Great ] പണികഴിപ്പിച്ച രണ്ടാമത്തെ ജറുസലേം ദേവാലയത്തിന്‍റ്റെ [ BCE 516 - CE 70] ഭാഗമായി പണിതതും, പിന്നീട് റോമാക്കാര്‍ നശിപ്പിച്ച ആ ദേവാലയ അവശിഷ്ട്ടങ്ങളില്‍ ബാക്കി വന്നതാണ്, യഹൂദരുടെ പുണ്യ സ്ഥലമായ ഇന്നത്തെ പടിഞ്ഞാറേ മതില്‍, അവര്‍ പ്രാര്‍ഥനക്ക് നില്‍ക്കുന്നത് ഈ മതിലിനെ നോക്കിയാണ്. ഇന്ന് ഒരു ചരിത്രാവഷിഷ്ട്ടം മാത്രമാണ് ആ പഴയ മതില്‍.
തീര്‍ഥാടനം എന്ന പ്രഹസനം വഴി വിശ്വാസികളെ പറ്റിച്ച് പണം ഉണ്ടാക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ യഹൂദര്‍ തുടങ്ങിയ ഒരു കള്ളത്തരം, ഇന്ന് വിശ്വാസത്തിന്റ്റെ ഭാഗമായി മാറി. യഹൂദരുടെ പുണ്യസ്ഥലത്ത് പോയി പ്രാര്‍ത്ഥന പേപ്പറില്‍ എഴുതി, പഴയ ഒരു മതിലിന്റ്റെ വിടവില്‍ തിരുകി വച്ചാല്‍, അത് ദൈവം കേള്‍ക്കും എന്ന് പറയുന്നത്.... സമയം ഉള്ളപ്പോള്‍ ഒന്ന് വ്യക്തമാക്കണം! ബെര്‍തെ ഒന്ന് അറിയാനാ!
അല്ല കോയ!
അറിയാന്‍മേലാഞ്ഞിട്ട് ചോദിക്കുവാ! എന്ത് കോപ്പാണടോ ഇത് ?
ബൈബിളില്‍ യേശു തന്റ്റെ ശിക്ഷ്യന്മ്മാരെ പഠിപ്പിക്കുന്ന ഒരു പ്രാര്‍ഥനയുണ്ട്: അതില്‍ ദൈവത്തോട് ചെയ്ത തെറ്റുകള്‍ക്ക് നേരിട്ട് മാപ്പ് ചോദിക്കുന്നതും, അന്നന്ന് വേണ്ട ആഹാരം തരണം എന്നും വളരെ വ്യക്തമായി പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. സര്‍വ്വ വ്യാപിയായ ദൈവത്തോട് നേരിട്ട് [ഇടനിലക്കാര്‍ ഇല്ലാതെ ] പ്രാര്‍ഥിക്കാമെന്ന് യേശുതന്നെ വ്യക്തമാക്കുന്നതാണ് ആ പ്രാര്‍ത്ഥന!
തറവാട്ടിലെ കാര്‍ന്നവന്‍ ഇങ്ങനെയാണെങ്കില്‍ മക്കളുടെയും പെരകുട്ടികളുടെയും കാര്യം പിന്നെ പറയാനുണ്ടോ!?

"യഥാ പിതാ, തഥാ പുത്രഃ" [ यथा पिता तथा पुत्रः ]
എന്നാണല്ലോ പ്രമാണം!!!
എന്താടോ വാര്യരെ നന്നാവത്തെ!?




-------------------------------------------------------------------------------------------